Showing posts with label spiritual stories malayalam. Show all posts
Showing posts with label spiritual stories malayalam. Show all posts

Friday, 19 May 2023

കൂർമ്മാവതാരം

പഞ്ചാഗ്നിമധ്യത്തിലായിരുന്നു പാർവതിയുടെ പ്രണയ തപസ്സ്. മഞ്ഞിനും മഴയ്ക്കും സൂര്യതാപത്തിനുമൊന്നും ആ പ്രണയാഭിലാഷത്തെ തടുക്കാനായില്ല. അപർണ്ണയായിരുന്നു ദേവി - ഇലപോലും ഭക്ഷിക്കാത്തവൾ. ഊണും ഉറക്കവും വെടിഞ്ഞുള്ള ആ സഹനത്തിനു മുന്നിൽ പരമശിവൻ കീഴടങ്ങുകതന്നെ ചെയ്തു. പക്ഷേ സംഹാരമൂർത്തിയുടെ കോപത്തിന്റെ ചൂടറിഞ്ഞപ്പോൾ ദേവി തളർന്നുപോയി.

spiritual stories malayalam,purana kadhakal,balakadhakal,koormavatharam

പ്രണയതപസ്സിന്റെ കാലത്തു തന്നെ കാമദേവനെ ഭസ്മമാക്കിയ ഭഗവാന്റെ കോപം ദേവി കണ്ടിരുന്നു. എങ്കിലും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. എന്തിനും ഏതിനും കോപം. തിരുനെറ്റിയിലെ അഗ്നിക്കണ്ണ് ദേവിയുടെ സമാധാനം മുഴുവൻ കെടുത്തുന്നതായിരുന്നു. ഭർത്താവിന്റെ കോപാവേശത്തിനു തടയിടാൻ ദേവി അതിയായി ആഗ്രഹിച്ചു. "ഇത്രയ്ക്ക് കോപമുള്ള ഭർത്താവിനോടൊപ്പമുള്ള ജീവിതം ഒരു ദുർവാസമാണ്.
ഒരിക്കൽ പാർവ്വതി ശിവനോട് പറഞ്ഞു. പ്രിയ ഭാര്യയ്ക്കുപോലും തന്റെ കോപം മടുത്തു തുടങ്ങി എന്നു മനസ്സിലാക്കിയ ശിവൻ തന്നിലെ കോപത്തെ മുഴുവൻ മറ്റൊരു മൂർത്തിയാക്കി ജനിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെ അത്രിമഹർഷിയുടെ ഭാര്യയായ അനസൂയ ത്രിമൂർത്തികളെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി അവർ തനിക്കു മക്കളായി പിറക്കണം എന്ന വരം ആവശ്യപ്പെട്ടു.

വരം നൽകിയ ശിവൻ തന്നിലെ കോപത്തെ മുഴുവൻ അനസൂയയുടെ പുത്രനായി ജനിക്കുന്നതിന് അനുവദിച്ചു. അങ്ങനെ, പാർവതിയുടെ ദുർവാസം ഇല്ലാതാക്കാൻ അനസൂയയിൽ ജനിച്ച ശിവകോപമാണ് ദുർവ്വാസാവ്. മുൻകോപം കൊണ്ട് ത്രിലോകങ്ങളെ വിറപ്പിച്ച ദുർവ്വാസാവാണ് കൂർമ്മാവതാരമെടുക്കാൻ കാരണക്കാരനായത്. ദുർവ്വാസാവിന്റെ മുൻകോപത്തെക്കുറിച്ച് എത്രയെത്ര കഥ കളാണുള്ളത്.

കണ്വാശ്രമത്തിൽ ഒരിക്കൽ അദ്ദേഹം എത്തിയപ്പോൾ പ്രിയതമനായ ദുഷ്യന്തനെ സ്വപ്നം കണ്ട് സ്വയം മറന്നിരിക്കുന്ന ശകുന്തളയെ കാണാനിടയായി. തന്നെ ആദരിക്കാതെ ആലോചനയിൽ മുഴുകിയിരുന്ന ആ മുനികന്യകയെ അദ്ദേഹം ശപിച്ചുകളഞ്ഞു. നീ സ്വപ്നം കാണുന്ന യുവാവ് നിന്നെ മറന്നു പോകട്ടെ. ഗർഭിണിയായ ശകുന്തളയെ ദുഷ്യന്തൻ സ്വീകരിക്കാതിരുന്നത് ഈ ശാപഫലമായ മറവി മൂലമായിരുന്നു.

മുൻകോപംപോലെ പെട്ടെന്ന് സന്തോഷിക്കുന്ന സ്വഭാവവും ദുർവ്വാസാവിനുണ്ട്. കുന്തിഭോജൻ എന്ന രാജാവിന്റെ വളർത്തു പുത്രിയായി കുന്തീ ദേവി കഴിയുന്ന കാലത്ത് ദുർവ്വാസാവ് അവിടെയെത്തി. വിശന്നു വലഞ്ഞിരുന്ന മുനി ഉടൻ ഭക്ഷണം ആവശ്യപ്പെട്ടു. ശാപം ഭയന്ന് കുന്തി അതിവേഗം ഭക്ഷണം വിളമ്പി മുനിയുടെ മുന്നിൽ വെച്ചു. അത് ആവി പറക്കുന്നതും തീപോലെ ചൂടുള്ളതും ആയിരുന്നു.

മുനിയുടെ ശാപം ഭയന്ന് കുന്തി തന്റെ പുറത്ത് ഭക്ഷണപാത്രം വെച്ച് ചൂടാറ്റി ഉപയോഗിക്കുവാൻ ദുർവ്വാസാവിനോട് അപേക്ഷിച്ചു. പുറത്തെ മാംസം വെന്തുരുകുമ്പോഴും ക്ഷമയോടെ അതിഥിയ്ക്ക് സേവനം നടത്തി. കന്യകയിൽ ദുർവ്വാസാവ് പ്രീതനാവുകയും ഇഷ്ടപുരുഷനെ ഭർത്താവായി ലഭിക്കുന്നതിനുള്ള അഞ്ചു മന്ത്രങ്ങൾ കുന്തീ ദേവിക്ക് ഉപദേശിക്കുകയും ചെയ്തു. ഈ മന്ത്രശക്തിയാലാണ് കർണ്ണനും പഞ്ചപാണ്ഡവരും കുന്തീപുത്രന്മാരായി പിറന്നത്.

ദുർവ്വാസാവിന്റെ പ്രീതിയുടെയും കോപങ്ങളുടെയും എത്രയോ കഥകൾ ഇനിയുമുണ്ടെങ്കിലും നമുക്ക് കൂർമ്മാവതാരത്തിനു കാരണമായ പുരാണത്തിലേക്കു തിരിച്ചുവരാം. ഒരിക്കൽ ദുർവ്വാസാവുമഹർഷി ദേവലോകം സന്ദർശിച്ചു.ഇന്ദ്രനും പരിവാരങ്ങളും അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ മത്സരമായിരുന്നു. ദേവസുന്ദരികൾ നർത്തനമാടി, യക്ഷകിന്നര ഗന്ധർവന്മാർ സംഗീതവർഷം നടത്തി. ഈ സ്വീകരണത്തിൽ മുനി വളരെ സന്തോഷിക്കുകയും ദേവലോകത്തുനിന്നു മടങ്ങുമ്പോൾ ഒരു ദിവ്യമായ പൂമാല ഇന്ദ്രന് ഉപഹാരമായി നൽകുകയും ചെയ്തു.

മാലയുടെ സൗന്ദര്യത്തിലും പരിമളത്തിലും ആകൃഷ്ടനായ ഇന്ദ്രൻ അത് തന്റെ പ്രിയ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തിൽ അണിയിക്കുകയും ചെയ്തു. പൂമാലയുടെ പരിമളം മൂലം ദേവലോക ഉദ്യാനങ്ങളിലെ വണ്ടുകളെല്ലാം ആനയുടെ ചുറ്റും മൂളിപ്പറന്നു. പൂന്തേൻ കുടിക്കാനുള്ള വണ്ടുകളുടെ മത്സരം പരസ്പരം ആക്രമണത്തിൽ കലാശിച്ചപ്പോൾ ഐരാവതത്തിനും വണ്ടിന്റെ കുത്ത് ഇഷ്ടംപോലെ കിട്ടി.

ആനയുണ്ടോ ദുർവ്വാസാവിനെ അറിയുന്നു! അത് മസ്തകത്തിലെ പൂമാല വലിച്ചെടുത്ത് നിലത്തിട്ടു ചവിട്ടിത്തേച്ച് വണ്ടുകളുടെ കുത്തിൽ നിന്നും രക്ഷപ്പെട്ടു. വിവരം കാട്ടുതീപോലെ പടരുകയും ദുർവ്വാസാവിന്റെ ചെവിയിലെത്തുകയും ചെയ്തു. കോപവിവശനായ മുനി ദേവന്മാരെ ശപിച്ചു. നിങ്ങൾ ജരാനരയും മരണമുള്ളവരുമാകട്ടെ!' അന്നേവരെ നിത്യയൗവനവും അമരത്വവും അനുഭവിച്ച അവർ ശാപഫലമായി വൃദ്ധരാവുകയും മരണമടയുകയും ചെയ്തു. ദേവ രാജധാനിയായ അമരാവതി വൃദ്ധന്മാരുടെയും രോഗികളുടെയും കേന്ദ്രമായി മാറി.

വേവലാതിപൂണ്ട ദേവകൾ ബ്രഹ്മാവിനോടും ശിവനോടുമൊപ്പം പാലാഴിക്കരയിലെത്തി സ്തുതിഗീതങ്ങളാൽ വിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തി.പാലാഴി കടഞ്ഞ് അമൃതെടുത്തു ഭുജിച്ചാൽ അമരത്വവും സമഡിയും തിരിച്ചുവരും എന്ന് വിഷ്ണു അവരെ ഉപദേശിച്ചു. അതിൻപ്രകാരം അവർ പാലാഴി കടയുവാൻ തയ്യാറെടുത്തു.പാലാഴികടയുമ്പോൾ പങ്കാളികളാകാൻ അസുരന്മാർ സമ്മതിച്ചു. മന്ദര പർവ്വതത്തെ കടകോലാക്കുവാൻ തീരുമാനിക്കുകയും അതിനായി പർവ്വതം അടർത്തിക്കൊണ്ടുവരികയും ചെയ്തു. വാസുകി എന്ന മഹാസർപ്പത്തെയാണ് കടക്കോൽ ചുറ്റിപ്പിടിക്കുന്നതിനുള്ള കയറായി ഉപയോഗിച്ചത്.

പാലാഴിയുടെ ഇരുപുറവും നിന്ന് ദേവകളും അസുരന്മാരും പാൽക്കടൽ കടഞ്ഞുതുടങ്ങി. മന്ദരപർവ്വതത്തെ താങ്ങാൻ വാസുകിക്ക് ശക്തിയില്ലായിരുന്നു. കടച്ചിൽ ഏറെ ആയപ്പോൾ പർവ്വതം ഭാരം മൂലം പാലാഴിയുടെ അടിയിലേക്കു താണു പോയി. എങ്ങനെയും അമൃത് കിട്ടിയേ തീരൂ എന്നു തീരുമാനിച്ചിരുന്ന ദേവകൾ ഭഗവാൻ മഹാവിഷ്ണുവിനെ വീണ്ടും അഭയം പ്രാപിച്ചു. അവരുടെ പ്രാർത്ഥനകളിൽ അലിവു തോന്നിയ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരമെടുക്കാൻ സമ്മതിച്ചു.

ആമടെ രൂപത്തിൽ അവതരിച്ച് പാൽക്കടൽ നടുവിൽ താണു പോയ പർവ്വതത്തെ ഉയർത്തുവാൻ മഹാവിഷ്ണു തയ്യാറായി. അങ്ങനെ കൂർമ്മത്തിന്റെ പുറത്ത് ഉയർത്തിക്കൊണ്ടുവന്ന മന്ദരപർവ്വതത്തെ വീണ്ടും വാസുകിയെക്കൊണ്ട് ബന്ധിക്കുകയും പാലാഴി കടഞ്ഞെടുക്കുകയും ചെയ്തു. പാലാഴിമഥ നത്തിൽ ആദ്യം വമിച്ചത് ഉഗ്രവിഷമായ കാളകൂടമാണ്. അത് ലോകനന്മക്കുവേണ്ടി ഭഗവാൻ ശിവശങ്കരൻ ഭുജിച്ച് കൊണ്ട ൽ തടഞ്ഞു നിർത്തി.
 
കൂർമ്മാവതാരം

അതിനുശേഷം പല വിശിഷ്ട ദിവ്യ വസ്തുക്കളും വന്നു. കാമധേനു, പാരിജാതം, കൗസ്തുഭം,ലക്ഷ്മിദേവി, അവസാനം അമൃതകുംഭവുമായി ധന്വന്തരിയും വന്നു. അമൃത് ഭുജിച്ച് ദേവകൾ ജരാനരകൾ അകറ്റി. പാലാഴി കടഞ്ഞു തീരുവോളം കൂർമ്മാവതാരം മന്ദരപർവ്വതത്തെ താങ്ങിയുയർത്തി പാലാഴിയിൽ നിലനിർത്തി. പാലാഴിമഥനം കഴിഞ്ഞപ്പോൾ അവതാരം പൂർത്തിയാക്കി വിഷ്ണു വീണ്ടും യോഗനിദ്രയിലായി..

മത്സ്യാവതാരം| Dhashavathara story malayalam

 മത്സ്യാവതാരം 

spiritual stories malayalam,puranakadhakal,mahavishnu stories,malsyavatharam,

അതിഭയങ്കരമായ ഒരു യുദ്ധമായിരുന്നു അത്. ശുക്രാചാര്യരുടെ ആശ്രമത്തിൽ എലികളെപ്പോലെ ഒളിച്ചു കഴിയുന്ന അസുരന്മാരെ മുഴുവൻ യമപുരിയിലയക്കുവാനാണ് ദേവ സൈന്യം ദുന്ദുഭിയും ഭേരിയും മുഴക്കി പുറപ്പെട്ടത്. വിജയ പ്രതീക്ഷകൊണ്ടു മദംകൊണ്ട് ദേവന്മാർക്ക് ഇപ്പോഴിതാ പരാജയത്തിന്റെ കയ്പുനീർ. അതും കേവല ഒരു സ്ത്രീയുടെ ശക്തികൊണ്ട്! ശിരസ്സുകൾ പൊട്ടിത്തെറിച്ച് ആർത്തനാദത്തോടെ നിലംപതിക്കുന്ന ദേവസൈനികരെക്കണ്ട് മഹാവിഷ്ണു ദുഃഖിതനായി.

ആ കബന്ധങ്ങളുടെ വിചിത്ര ഞെരുക്കങ്ങളിൽ തന്റെ നേരെയുള്ള ശാപവചനങ്ങളില്ലേ? വെറും ഒരു സ്ത്രീയുടെ പ്രതിരോധത്തിനുമുമ്പിൽ ജഗത്കാരണനായ മഹാവിഷ്ണു പരാജയപ്പെടുകയോ? ആത്മാഭിമാനത്തിനു മുറിവേറ്റ മഹാവിഷ്ണു തന്റെ ചക്രായുധത്തെ ധ്യാനിച്ചു. സൂര്യതേജസ്സോടെ ചക്രായുധം ഭഗവാന്റെ ചൂണ്ടാണിവിരലിൽ പ്രത്യക്ഷപ്പെട്ടു. മഹാവിഷ്ണു ധ്യാനനിമഗ്നമായ അടുത്ത ക്ഷണത്തിൽ സുദർശനചക്രം ശത്രുവിന്റെ തലയറുത്തെറിഞ്ഞ് തിരിച്ചുവന്നു.

ആദ്യത്തെ സ്ത്രീവധം! ഇതുകണ്ട് ഈരേഴുലോകവും ഞെട്ടിത്തരിച്ചു. വധിക്കപ്പെട്ടത് വെറും സ്ത്രീയല്ല, വൃദ്ധമാതാവ് ശുക്രാചാര്യരുടെ തപോവൃദ്ധയായ അമ്മ!. മകന്റെ ശിഷ്യന്മാരെ സംരക്ഷിക്കുകമാത്രമാണ് ആ അമ്മ ചെയ്തത്.അതും ആയുധം കൊണ്ടല്ല. ആയുധവുമായി അലറിയടുത്ത ദേവസൈന്യത്തെ തപോബലം കൊണ്ടാണ് ആ അ അമ്മ നേരിട്ടത്. മഹാവിഷ്ണുവിന്റെ സുദർശനം തന്നെപ്പോലെ ഒരു വൃദ്ധതാപസിയെത്തേടിവരുമെന്ന് ആ സന്യാസിനി കരുതിയിരുന്നതേയില്ല. ശുക്രാചാര്യരുടെ ആശ്രമത്തിലുണ്ടായിരുന്ന ഭൃഗുമഹർഷി ഈ അറുംകൊലകണ്ട് കോപാക്രാന്തനായി. മഹാവിഷ്ണു വൈകുണ്ഡം വിട്ട് ഭൂമിയിൽ വന്ന് അവതാരങ്ങളെടുക്കട്ടെ എന്ന് അദ്ദേഹം ശപിച്ചു. സ്ത്രീ വധത്തിനുള്ള ശിക്ഷ! ശാപം ഫലിച്ചു. മഹാവിഷ്ണു പല അവതാരങ്ങളും എടുത്തു-ദശാവതാരങ്ങൾ.

വിശ്വരക്ഷക്കായുള്ള വിഷ്ണുവിന്റെ ത്യാഗമാണ് ഓരോ അവതാരവും. എല്ലാ അവതാരങ്ങളുടെയും ലക്ഷ്യം ദുഷ്ടസംഹാരവും ശിഷ്ടരക്ഷയുമാണ്. അതുകൊണ്ടുതന്നെ ദുഷ്ട ശക്തിയുമായുള്ള ഉഗ്രപോരാട്ടങ്ങൾ ഒരോ അവതാരത്തിലും ഉണ്ടായിട്ടുണ്ട്. ജഗത് നിയതാവായ ഭഗവാൻ ഇങ്ങനെ ദുഷ്ടശക്തികളെ നശിപ്പിക്കുവാൻ അവതരിക്കേണ്ടി വന്നത് ധർമ്മസംസ്ഥാപനത്തിനായിരുന്നു. എങ്കിലും അതിനുപിന്നിൽ തുടക്കത്തിൽ പറഞ്ഞ സ്ത്രീവധശാപവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ യോഗനിദ്രയിൽ നിന്ന് പച്ചയായ ലോക ജീവിതത്തിലേക്കുള്ള ഓരോ അവതാരവും വേദനാജനകമായിരുന്നു.

ഓരോ അവതാരം കഴിയുംതോറും ഭഗവാന്റെ ത്യാഗങ്ങളുടെ അളവ് കൂടിക്കൂടി വന്നു. കോപവും വധവുംപോലെ അഹങ്കാരവും ഈശ്വരന്മാരിൽ നിന്നു തുടങ്ങുന്നു. സൃഷ്ടിസ്ഥിതിസംഹാര കർത്താക്കളായ ത്രിമൂർത്തികൾ ഏകമായ പരബ്രഹ്മത്തിന്റെ മൂന്നു ഭാവങ്ങളായിരുന്നു. എങ്കിലും അവർ "ആരാണ് വലിയവൻ' എന്നു നിരന്തരം തർക്കിച്ചുകൊണ്ടിരുന്നു. വലിയവനാര് എന്ന് ഒരിക്കൽ ബ്രഹ്മാവും വിഷ്ണുവും തർക്കിച്ച് കലഹമുണ്ടായി. രണ്ടുപേരുടെയും വാദപ്രതിവാദം വളരെയധികമായപ്പോൾ അവരുടെ മധ്യത്തിൽ അനന്തമായ ഒരു ശിവലിംഗം പ്രത്യക്ഷപ്പെടുകയും ഇതിന്റെ അറ്റം ആദ്യം കണ്ടു പിടിക്കുന്നയാൾ ലോകനാഥൻ എന്ന് അശരീരി ഉണ്ടാവുകയും ചെയ്തു. ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്തുന്നതിനായി ബ്രഹ്മാവും വിഷ്ണുവും ഉടൻ മുകളിലേക്കും താഴേയ്ക്കും യാത്രയായി. ഈ യാത്ര ബ്രഹ്മാവിന്റെ അഹന്തയ്ക്കുള്ള ശിക്ഷയുടെ നിത്യസ്മാരകമായിത്തീർന്നു.

മുകളിലേക്കു സഞ്ചരിച്ച ബ്രഹ്മാവിന് ഇടയ്ക്കുവെച്ച് താഴേ പതിക്കുന്ന ഒരു കൈതപ്പൂവിതൾ കിട്ടി. യാത്ര മതിയാക്കി പൂവിതളുമായി മടങ്ങിയ ബ്രഹ്മാവ് വിഷ്ണുവിനെ കണ്ടെത്തി. അതുകാട്ടികൊടുത്തു പറഞ്ഞു, ഞാൻ ശിവലിംഗത്തിന്റെ അഗ്രത്തുനിന്നും എടുത്തതാണിത്, ഞാൻ വിജയിച്ചിരിക്കുന്നു ഞാനാണ് ലോകനാഥൻ”. ബ്രഹ്മാവിന്റെ ഈ വാക്കുകൾ മഹാവിഷ്ണു വിശ്വസിച്ചില്ല. അദ്ദേഹം ശിവനെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി സത്യം അന്വേഷിച്ചു. ബ്രഹ്മാവ് നുണ പറഞ്ഞെന്നറിഞ്ഞ ശിവൻ അദ്ദേഹത്തിന്റെ ഒരു തല പറിച്ചെടുത്തു കളഞ്ഞു. ഇങ്ങനെ പറിച്ചെടുത്ത ബ്രഹ്മാവിന്റെ തലയോടാണ് ശിവൻ പിന്നീടു തന്റെ ഭിക്ഷാപാത്രമായി ഉപയോഗിച്ചത്. നാലുതലകളിൽ ഒന്നുപോയ ബ്രഹ്മാവിന് അധികം താമസിയാതെ കൈതപ്പൂവിന്റെ ഗതിയും വന്നു.

ആരും ഇനി മേലിൽ പൂജിക്കാതെ പോകട്ടെ എന്നൊരു ശാപവും ശിവനിൽ നിന്ന് അദ്ദേഹത്തിനു കിട്ടി. കളവിനു കൂട്ടുനിന്ന കൈതപ്പൂവ് പൂജാപുഷ്പങ്ങളുടെ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടു. ശിവനെ തപസ്സുചെയ്ത് ആദ്യം പ്രസാദിപ്പിക്കാനുള്ള ബ്രഹ്മ- വിഷ്ണു മത്സരമാണ് ഇക്കുറി വിനയായത്. ശിവൻ രണ്ടുപേർക്കും ഒരുപോലെ ദർശനം നൽകി. ബ്രഹ്മാവ് ആദ്യം വരം ചോദിച്ചു. “അങ്ങ് എന്റെ പുത്രനായി ജനിക്കണം', ഉടൻ വന്നു വിഷ്ണുവിന്റെ ചോദ്യം, "അങ്ങയുടെ പാദസേവകനാകാൻ എനിക്കു വരം തരണം അതുകേട്ട് പരമശിവൻ ബ്രഹ്മാവിനു ശാപവും വിഷ്ണുവിനു വരവും കൊടുത്തു. നേത്രയുഗത്തിൽ രാവണന് അസ്ത്രം നൽകി അനുഗ്രഹിച്ചും മേഘനാദന് ഇന്ദ്രജിത്ത്' എന്ന നാമം നൽകിയും ബ്രഹ്മാവ് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത്രയും കൊണ്ട് സൃഷ്ടിയുടെ മൂർത്തി നിസ്സാരനെന്നോ കുഴപ്പക്കാരനെന്നോ നാം കരുതരുത്. ജഗത്തിന്റെ നിർമ്മാണകർത്താവാണദ്ദേഹം. പ്രപഞ്ചമൂലമായ വേദങ്ങൾ രചിച്ചതും ബ്രഹ്മാവുതന്നെയെന്നു പറയപ്പെടുന്നു.
spiritual stories malayalam,puranakadhakal,mahavishnu stories,malsyavatharam,

യാഗങ്ങൾ ചെയ്യുന്നതിനുള്ള വിധികൾ എന്ന രീതിയിലാണ് അദ്ദേഹം വേദരചന നടത്തിയത്. വേദങ്ങളെ നാലായി വിഭജിക്കുക മാത്രമാണ് ദ്വാപരയുഗത്തിൽ ജനിച്ച് വ്യാസമുനി ചെയ്തത് എന്നു പുരാണങ്ങൾ പറയുന്നു. പ്രപഞ്ച സൃഷ്ടിക്കുള്ള മൂല ഗ്രന്ഥമായി ബ്രഹ്മാവു കരുതിവെച്ചിരുന്ന വേദങ്ങൾ ഒരിക്കൽ മോഷ്ടിക്കപ്പെട്ടുവത്രെ! ഇതാണ് മത്സ്യാവതാരഹേതുവായി പറയപ്പെടുന്നത്. ഹയഗ്രീവൻ എന്ന അസുര രാജാവായിരുന്നു ബ്രഹ്മാവിന്റെ കൈകളിൽ നിന്നും വേദരഹസ്യങ്ങൾ അപഹരിച്ചു കടന്നുകളഞ്ഞത്. ദേവകളെ കീഴടക്കി ലോകവിജയം വരിക്കുന്നതിന് അതിഭയങ്കരമായ തപസ്സിലൂടെ നേടിയ അത്ഭുതക്തിയുമായി വന്നാണ് ഹയഗ്രീവൻ ബ്രഹ്മാവിനെ വിഡ്ഢിയാക്കിയത്.
അയാൾ അപഹരിച്ച് വേദങ്ങളുമായി സമുദ്രത്തിന്റെ അടിത്തട്ടിൽ പോയി ഒളിച്ചിരിക്കുകയും ചെയ്തു. ഇതോടെ അറിവിന്റെ വെളിച്ചം അസ്തമിക്കുകയും യാഗകർമ്മങ്ങളും ബ്രഹ്മസൃഷ്ടികൾപോലും മുടങ്ങുകയും ചെയ്തു. പ്രപഞ്ചത്തിന്റെ താളം നിലച്ചതോടെ ദേവകളും മുനികളും അങ്കലാപ്പിലായി. അവർ കൂട്ടമായി മഹാവിഷ്ണുവിന്റെ തിരുമുമ്പിലെത്തി. എന്നാൽ ഭഗവാൻ യോഗനിദ്രയിലായിരുന്നു. ഭഗവാനെ യോഗനിദ്രയിൽ നിന്നുണർത്തി വിവരം ധരിപ്പിക്കുവാൻ ബ്രഹ്മാവും ശിവനും അവരെ ഉപദേശിച്ചു. തിരുവരങ്ങത്തെ പാണനാർ കടുന്തുടിയുമായെത്തി ഭഗവാന്റെ നാമ സങ്കീർത്തനങ്ങൾ പാടി. സുദീർഘമായ പ്രാർത്ഥനയുടെയൊടുവിൽ മഹാവിഷ്ണു തന്റെ യോഗനിദ്രവിട്ടുണർന്നു.

വേദങ്ങൾ ഹയഗ്രീവൻ മോഷ്ടിച്ചുകൊണ്ടുപോയ കഥ കേട്ട് ഭഗവാൻ മത്സ്യമായി അവതരിച്ച് ലോകരക്ഷനടത്തുമെന്ന് അരുളി ചെയ്തു. മുനിദേവാദികളോടു പറഞ്ഞതനുസരിച്ച് ഭഗവാൻ മത്സ്യാവതാരമെടുത്തു. മഹാവിഷ്ണുവിന്റെ ഭക്തപ്രിയനായിരുന്ന സത്യവ്രതമനു ബദരിനദിയിൽ തർപ്പണം ചെയ്തുകൊണ്ടിരിക്കുമ്പോൾ കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളത്തിൽ ഒരു ചെറുമത്സ്യം കുടുങ്ങി. തനിക്കു വലിയ മത്സ്യങ്ങളെ ഭയമാണെന്നും അതിനാൽ തന്നെ ആ നദിയിൽ ഉപേക്ഷിക്കരുതെന്നും ആ മത്സ്യം കേണപേക്ഷിച്ചു. ഇതു കേട്ട് രാജാവ് ആ മത്സ്യത്തെ തന്റെ കമണ്ഡലുവിൽ ഇട്ട് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. പിറ്റേ ദിവസം രാജാവ് മത്സ്യത്തെ കണ്ട് ഞെട്ടിപ്പോയി.ഒറ്റ ദിവസം കൊണ്ട് ആ ചെറുമത്സ്യം വലിയ മത്സ്യമായി തീർന്നിരിക്കുന്നു. ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന ആ മത്സ്യത്തെ രാജാവ് കുളത്തിലും പിന്നീട് തടാകത്തിലും, അവിടെയും കിടക്കാനാവാതെ വന്നപ്പോൾ സമുദ്രത്തിലേക്കും മാറ്റി. ഇതിൽ നിന്ന് സത്യവ്രതമനു രാജാവിന് ആ മത്സ്യം സാധാരണ മത്സ്യമല്ലെന്നും മഹാവിഷ്ണു തന്നെയാണെന്നും മനസ്സിലായി. മഹാവിഷ്ണുവിന്റെ അരുളപ്പാടനുസരിച്ച് ഭൂമിയിൽ മഹാപ്രളയമുണ്ടായി.

ആ പ്രളയത്തിൽ സത്യവ്രതമനുവും പേടകത്തിൽ കയറി രക്ഷപ്പെട്ടു. സത്യവ്രതമനുവിനെ സഹായിക്കാൻ വാസുകിയെയും സ്പതർഷികളെയും മഹാവിഷ്ണു അയച്ചിരുന്നു. മഹാപ്രളയത്തിന്റെ അലതല്ലലിൽ സമുദ്രം ഇളകി മറിഞ്ഞു. ഭീമാകാരമായ ആ മത്സ്യം ആഴിയുടെ അഗാധതയിലേക്ക് ഊളയിട്ടു. ആഴിയുടെ അടിത്തട്ടിൽ വേദങ്ങളുമായി ഒളിച്ചിരുന്ന അസുര രാജാവായ ഹയഗ്രീവനെ മത്സ്യാവതാരം കണ്ടെത്തി. കടലിന്റെ അടിയിൽ അതിഭയങ്കരമായ യുദ്ധം നടന്നു.

ഒടുവിൽ അസുര രാജാവായ ഹയഗ്രീവനെ വധിച്ച് മത്സ്യാവതാരം വേദങ്ങളെ വീണ്ടെടുത്ത് ആഴിയുടെ മുകൾപ്പരപ്പിലേവന്നു. ജഗത് കാരണനായ ഭഗവാന്റെ അപദാനങ്ങൾ വാഴ്ത്തി മുനിദേവജനം ഭഗവാനെ സ്വാഗതം ചെയ്തു. അങ്ങനെ ബ്രഹ്മാവിനു വീണ്ടും വേദങ്ങൾ ലഭിക്കുകയും അദ്ദേഹം സൃഷ്ടികർമ്മങ്ങളിൽ മുഴുകുകയും ചെയ്തു. പ്രളയത്തിനുശേഷം മനുവും സ്പതർഷികളും ഓരോ ജോടി ജീവജാലങ്ങളും ഭൂമിയിൽ അവശേഷിച്ചു.

മത്സ്യാവതാരലക്ഷ്യം പൂർണ്ണമായതോടെ ഭഗവാൻ വീണ്ടും മൂലരൂപത്തിൽ ലയിക്കുകയും അനന്തനാഗപ്പുറത്ത് യോഗനിദ്രയിലാവുകയും ചെയ്തു. വേദം അറിവാണ്. ആദിമമായ അറിവ്, ജഗത്കാരണമായ ബ്രഹ്മാത്മ തത്വത്തെയാണ് വേദങ്ങൾ പ്രതിനിധീകരിക്കുന്നത്. മറഞ്ഞുപോയ അറിവിനെ ലോകത്തിനു നൽകാനാണ് പ്രഥമാവതാരമുണ്ടായത് എന്നത് ആലോചനാമൃതമാണ്. ഭഗവത് അവതാരങ്ങളുടെ ക്രമവും അർത്ഥവും എത്രയെത്ര തലങ്ങളിലാണ് വ്യാപിച്ചു നിൽക്കുന്നത്..